റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം ലഭിക്കുക അത്യാവശ്യഘട്ടങ്ങളില്‍ മാത്രം. എന്നാൽ വാഹനാപകട കേസുകള്‍ക്ക് മാനുഷിക പരിഗണന മാനിച്ച് ഏത് ആശുപത്രികളിലും ചികിത്സ നിരസിക്കാന്‍ പാടില്ലെന്നും ഇതിനാവശ്യമായ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, സ്‌പോണ്‍സര്‍മാര്‍, കമ്പനികള്‍ എന്നിവയില്‍ നിന്ന് ഈടാക്കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അവയവം മാറ്റിവെക്കല്‍, ദന്ത ചികിത്സ, വന്ധ്യതാ ചികിത്സ, ടെസ്റ്റ് ട്യൂബ് ശിശു, മജ്ജ മാറ്റിവെക്കല്‍ എന്നീ ചികിത്സകളൊന്നും സർക്കാർ ആശുപത്രികളിൽ സൗജന്യമായി അനുവദിക്കില്ല. എന്നാല്‍ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് അത്യാവശ്യഘട്ടങ്ങളില്‍ ലഭ്യമാകും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭ്യമല്ലെങ്കില്‍ അതിന്റെ ചെലവ് അവരുടെ തൊഴിലുടമകള്‍ വഹിക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.