കോഴിക്കോട്: വ്യാജ കോവിഡ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായ കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തിയ ഖത്തര്‍ പ്രവാസിയുടെ യാത്ര മുടങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഫ്‌ലൈറ്റില്‍ നിന്നും യുവാവിനെ ഇറക്കി വിട്ടു. ഹോട്ടല്‍ ക്വാറന്റൈന്‍ അടക്കം വലിയ തുകയും ഇതോടെ യാത്രക്കാരന്ൃ നഷ്ടമായി.
പരിശോധനയ്ക്കുള്ള സാമ്പിള്‍പോലും എടുക്കാതെ തന്നെ അഞ്ഞൂറു രൂപ കൂടുതല്‍ വാങ്ങിയയാണ് താന്‍ ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്‍സി തന്നെ ഫോട്ടോഷോപ്പ് വഴി മറ്റൊരാളുടെ റിപ്പോര്‍ട്ട് എഡിറ്റു ചെയ്തു നല്‍കുകയതെന്നാണു യുവാവിന്റെ മൊഴി.
ഒരു ഹെല്‍ത്ത് ലെബോറട്ടറിയുടെ റിപ്പോര്‍ട്ട് അവരുടെ ലെറ്റര്‍ ഹെഡില്‍തന്നെ ആളുടെ പേര് മാറ്റിയാണ് ഫോട്ടോ ഷോപ്പിലൂടെ നിര്‍മിച്ചു നല്‍കുന്നത്.
ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുകളുമായി എയര്‍പോര്‍ട്ടുകളിലെത്തി തിരച്ചയക്കപ്പെടുന്ന അനവധി യാത്രക്കാര്‍ക്ക് പിന്നീട് നിയമ നടപടികള്‍ കാരണം യാത്ര തന്നെ മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. കരിപ്പൂര്‍വിമാനത്തവളത്തിലും അടുത്തിടെ ഇത്തരത്തിലുള്ള നിരവധി യാത്രക്കാര്‍ പിടിയിലായിരുന്നു.
അതേ സമയം ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ കോവിഡ് 19 റാപ്പിഡ് മോളിക്കുലാര്‍ പരിശോധനകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണയും ഭീതിയും പരത്തുന്നതാണെന്നും പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടീസ് എം.ഡിയും സി.ഇ.ഒയുമായ സി.കെ നൗഷാദ് പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ രോഗവ്യാപനം തീവ്രവായ രാജ്യങ്ങളില്‍ നിന്നും പരിപൂര്‍ണ രോഗമുക്തി ഉറപ്പുവരുത്താതെ യാത്രക്കാര്‍ എത്തുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് യാത്ര ചെയ്യുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളങ്ങളില്‍ വച്ച് റാപ്പിഡ് പരിശോധന നടത്തണമെന്ന് യു.എ.ഇ ഭരണകൂടം തീരുമാനിച്ചത്. ഇന്ത്യയിലെ കോവിഡ് വ്യാപന തോത് കുറയുന്നതോടെ യു.എ.ഇ ഈ നിയന്ത്രണം എടുത്തുകളയുമെന്നാണ് കരുതുന്നത്. യാത്രയ്ക്ക് മുന്നോടിയായി 48 മണിക്കൂറിനകം ചെയ്യേണ്ടുന്ന സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ഫലവും എയര്‍പോര്‍ട്ടുകളില്‍ വെച്ച് നടത്തുന്ന റാപ്പിഡ് മോളിക്യൂലാര്‍ പരിധോനയുടെ ഫലവും താരതമ്യപ്പെടുത്തിയാണ് തെറ്റിദ്ധാരണ പരത്തുന്നത്.