അമ്പലമുക്ക് കൊലപാതകം ; തമിഴ്നാട് സ്വദേശി രാജേന്ദ്രൻ പോലീസ് പിടിയിൽ

Crime Keralam News

കന്യാകുമാരി : അമ്പലമുക്കിൽ അലങ്കാര ചെടി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി പ്രതി രാജേന്ദ്രന്‍ മോഷ്ടിച്ച നാലരപവന്‍റെ സ്വര്‍ണ്ണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. പ്രതി രാജേന്ദ്രനുമായി കന്യാകുമാരിയില്‍ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. രാജേന്ദ്രന്‍ നടത്തിയ അഞ്ചാമത്തെ കൊലപാതകമാണ് വിനീതയുടേതെന്ന് പൊലീസ് ഉദ്യോഗസഥര്‍ പറഞ്ഞു. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണത്തിനായി ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും മകനെയുമാണ് കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലും ഒരു കൊലപാതകം ഇയാള്‍ നടത്തിയിട്ടുണ്ട്.

ഇന്നലെയാണ് കേസില്‍ രാജേഷ് എന്ന് വിളിപ്പേരുള്ള തമിഴ്നാട് സ്വദേശി രാജേന്ദ്രൻ പൊലീസ് പിടിയിലായത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത് . അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നത് . പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്.