ഭോപ്പാല്‍ : ഗവര്‍ണറുടെ ഭവന സന്ദര്‍ശനത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രയാസത്തിലാണെന്ന് മദ്ധ്യപ്രദേശ് വിദിഷ സ്വദേശിയായ ബുധ്റാം ആധിവാസി എന്ന യുവാവ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി പണിത വീടിന്റെ ഗൃഹപ്രവേശന ദിനത്തില്‍ ഉച്ചഭക്ഷണം കഴിക്കാനായി ഗവര്‍ണര്‍ മങ്കുഭായ് സി പട്ടേല്‍ ഇദ്ദേഹത്തിന്റെ വീട് തിരഞ്ഞെടുക്കുകയായിരുന്നു.
ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധ്റാമിന്റെ വീട്ടില്‍ 14,000രൂപ വിലയുള്ള പുതിയ ഫാന്‍സി ഗേറ്റും ഫാനുകളും അധികൃതര്‍ ഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അതിന് ഇത്രയും പണം ചിലവ് വരുമെന്നോ പണം മുടക്കേണ്ടത് താനാണെന്നോ അവര്‍ പറഞ്ഞിരുന്നില്ലെന്ന് യുവാവ് വ്യക്തമാക്കി. ഇതറിഞ്ഞിരുന്നെങ്കിൽ താൻ സമ്മതിക്കുമായിരുന്നില്ല എന്നാണ് ബുധ്റാം പറയുന്നത്.