കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയേയും ഭാര്യയുടെ പിതാവിനെയും മർദിച്ച സംഭവത്തിൽ ഭർത്താവ് ജിപ്‌സനെതിരെ കേസെടുത്തു. ഗാർഹിക നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മാത്രമല്ല സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ വളരെ ക്രൂരമായി മർദിച്ചു. മാത്രമല്ല ഭാര്യയുടെ അച്ഛന്റെ കാലൊടിക്കുകയും ചെയ്തു എന്നതാണ് കുറ്റം.
സംഭവത്തിൽ പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്‌സൺ പീറ്ററിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. യുവതി ആദ്യം കൊടുത്തിരുന്ന പരാതിയിൽ രജിസ്റ്റർ ചെയ്തിരുന്നത് ജാമ്യം കിട്ടുന്ന കേസായിരുന്നു. എന്നാൽ മർദ്ദന സംഭവം പുറത്ത് വന്നതോടുകൂടി വനിതാ കമ്മീഷൻ സ്വമേധയാൽ കേസ് എടുക്കുകയായിരുന്നു. മാത്രമല്ല അന്വേഷണത്തിന് കൊച്ചി ഡി സി പിക്ക് നിർദ്ദേശവും കൊടുത്തു. യുവതി ആദ്യം തന്നെ നോർത്ത് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു.
എന്നാൽ അവിടെ നിന്നൊന്നും ഒരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്നാണ് കൊച്ചി കമ്മിഷണർക്ക് പരാതി കൊടുക്കുന്നത്. ജിപ്‌സനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തുന്നത് കൊമ്മിഷണർ കർശന നടപടിക്ക് നിർദ്ദേശം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ്. അതുകൂടാതെ ജിപ്‌സന്റെ രക്ഷിതാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.