മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയുംതട്ടിയെടുത്ത യുവതിക്ക് തടവും പിഴയും

Crime Keralam News

കൊയിലാണ്ടി : മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്ത യുവതിക്ക് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ ജനാര്‍ദനൻ ശിക്ഷ വിധിച്ചു. പ്രതി കാപ്പാട് പാലോട്ട് കുനി റഹ്മത്തിന് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. പ്രതി കുറ്റക്കാരിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

2015 ലാണ് കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്ന് പ്രതി സ്വർണ്ണവും പണവും തട്ടിയെടുത്തത്. വീട് പണി മുടങ്ങിയതിനെ തുടര്‍ന്ന് റഹ്മത്തിന്റെ സമീപിച്ച ഷാഹിദ മുടങ്ങിക്കിടക്കുന്ന പണി തീരാൻ പരിഹാരം ആവശ്യപ്പെടുകയായിരുന്നു. തടസങ്ങള്‍ നീങ്ങി വീട്പണി തുടങ്ങിയതോടെ വിശ്വാസം കൂടിയ ഷാഹിദയെ പ്രതി മുതലെടുക്കുകയായിരുന്നു. നിരവധി പേരെ ഇത്തരത്തില്‍ വഞ്ചിച്ചതായി പരാതിയുണ്ടായിരുന്നു.

അന്നത്തെ സി .ഐ ആര്‍.ഹരിദാസിന്റെ നേതൃത്വത്തില്‍ ചാലില്‍ അശോകന്‍, പി.പി.മോഹനകൃഷ്ണന്‍, പി.പ്രദീപന്‍, എം.പി ശ്യാം, സന്തോഷ് മമ്പാട്ട്, ടി.സിനി തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ പ്രതിയുടെ വിവിധ ബാങ്കുകളില്‍ നിന്നായി 260 പവന്‍ പൊലീസ് കണ്ടെടുത്തിരുന്നു. ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയില്‍ അപ്പീലിനു പോകും.