തിളച്ച പാല്‍ ചെവിയിലൊഴിച്ചും വിരലുകള്‍ തല്ലയൊടിച്ചും പീഡനം: അയല്‍ സംസ്ഥാനത്ത് അഭയം തേടി യുവതി

Keralam Local News

ഭര്‍ത്താവിന്റെ ക്രൂര പീഡനത്തെതുടര്‍ന്ന് അയല്‍ സംസ്ഥാനത്ത് അഭയം തേടി യുവതി. ആലപ്പുഴ സ്വദേശിയായ സുചിത്ര എസ് നായരാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെതുടര്‍ന്ന് നാടുവിട്ടത്. തിളച്ച പാല്‍ ചെവിയില്‍ ഒഴിച്ചും തലക്കടിച്ചും വിരലുകള്‍ തല്ലയൊടിച്ചും ഒക്കെയായിരുന്നു പീഡനങ്ങള്‍.

അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യുകയാണ് അധ്യാപികയായ സുചിത്ര. രണ്ട് മക്കളും സുചിത്രയുടെ അമ്മയോടൊപ്പം നാട്ടിലാണ് കഴിയുന്നത്. മക്കളെ കാണുന്നത് വീഡിയോ കോള്‍ വഴിയാണെന്ന് സുചിത്ര പറയുന്നു. വല്ലപ്പോഴും ആണ് നാട്ടില്‍ പോകാറുള്ളത്. അപ്പോള്‍ പുറത്ത് ഇറങ്ങി നടക്കാന്‍ പേടിയാണെന്നും സുചിത്ര പറഞ്ഞു.

12 വര്‍ഷം മുമ്പാണ് ആലപ്പുഴ സ്വദേശി വിശാലുമായുള്ള സുചിത്രയുടെ വിവാഹം. വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും ഉപദ്രവങ്ങള്‍ തുടങ്ങി. കടുത്ത മദ്യപാനിയായ ഇയാള്‍ തിളച്ച പാല്‍ ചെവിയില്‍ ഒഴിച്ചും തലക്ക് അടച്ചും വിരലുകല്‍ ഒടിച്ചും പീഡനങ്ങള്‍ തുടര്‍ന്നു. 2017 മുതല്‍ നിരവധി പരാതികള്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും നല്‍കി. എന്നാല്‍ താക്കീത് നല്‍കി പറഞ്ഞയക്കുക എന്നതിലുപരി നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന സുചിത്ര നര്‍ത്തകി കൂടിയാണ്. കുട്ടികള്‍ക്ക് നൃത്ത പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഇവയെല്ലാം തടസപ്പെടുത്തുകയായിരുന്നു. സുചിത്രയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്ത് താമസിച്ചു വരികയാണ് സുചിത്രയുടെ ഭര്‍ത്താവ്.