കോയമ്പത്തൂർ: സോഷ്യൽ മീഡിയയിൽ വൈറലായി ഏഴു വയസ്സുകാരന്റെ തൽസമയ വാർത്ത റിപ്പോർട്ടിങ്. കോയമ്പത്തൂർ സ്വദേശിയായ റിതുവിന്റെ യൂട്യൂബ് ചാനലിലെ എട്ടു മിനുറ്റ് ദൈർഘ്യമുള്ള ഹാസ്യാനുകരണ വിഡിയോയാണ് രണ്ടര ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുന്നത്.
വ്യത്യസ്ത വേഷവിധാനങ്ങളിൽ എത്തുന്ന റിതു അനുഭവസമ്പത്തുള്ള മാധ്യമ പ്രവർത്തകരെ പോലെയാണ് വാർത്തകൾ അവതരിപ്പിക്കുന്നത്. ചെയ്ത എല്ലാ വേഷങ്ങളും അത്രയും തന്മയത്തത്തോടുകൂടിയാണ് മിടുക്കൻ ചെയ്തിരിക്കുന്നതും. നല്ല അക്ഷരസ്ഫുടതയുള്ള റിതുവിന്റെ തമിഴിനും ആളുകൾ കൈയടിക്കുന്നുണ്ട്.
റിതുവിന്റെ പ്രകടനം കണ്ടു അച്ഛനാണ് റിതു റോക്ക്സ് എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നീട് റിതുവിന്റെ ആഗ്രഹ പ്രകാരമാണ് കുഞ്ഞു സ്‌കിറ്റുകൾ ചെയ്യാൻ തുടങ്ങിയത്. ലോക്കഡൗൺ കാലത്ത് മൊബൈലിൽ വാർത്തകൾ കണ്ട തുടങ്ങിയപ്പോൾ അത് അനുകരിക്കാനും തുടങ്ങി. ഇന്ന് 81,000 സബ്സ്സ്ക്രൈബേർസ് റിതുവിന്റെ ചാനലിനുണ്ട്.
അവൻ നല്ല ഓര്മ ശക്തിയാണെന്നും, എല്ലാ കഥാപാത്രങ്ങളും പൂര്ണതയോടെ ചെയ്യുമെന്നും റിതുവിന്റെ അച്ഛൻ പറയുന്നു. തനിക്ക് ലഭിച്ച ജനസ്വീകാര്യതയെക്കുറിച്ച് പറയാൻ ഏഴുവയസ്സുക്കാരനായിട്ടില്ല. പഠിച്ചു ബഹിരാകാശ യാത്രകൻ ആവണമെന്നാണ് റിതുവിന്റെ ആഗ്രഹം.