വീട്ടിലേക്ക് അതിക്രമിച്ചുകയറി പീഡനം: 22കാരനായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും പിഴയും

Crime Local News

പെരിന്തല്‍മണ്ണ: വീട്ടിലേക്ക് അതിക്രമിച്ചുകയറി പതിനൊന്നുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 22വയസ്സുകാരനായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 27,000 രൂപ പിഴയടക്കാനും അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവിനും ശിക്ഷിച്ചു. വെങ്ങാട് അംബേദ്കര്‍ കോളനിയിലെ കണിയാംമുക്ക് പറമ്പില്‍ മുഹമ്മദ് സുഹൈലി(22)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിനതടവിനും രണ്ടായിരം രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കുന്നപക്ഷം 25,000 രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവിട്ടു.
2022മെയ് 27നായിരുന്ന കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ എസ്.ഐ. യായിരുന്ന ഉദയകുമാറും ഇന്‍സ്‌പെക്ടറായ എ. സജിത്തുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി. പരമേശ്വരത്ത് ഹാജരായി.