മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞു പരിക്കേറ്റ് യുവാവ് മരിച്ചു

Breaking Local News

മലപ്പുറം: എടക്കര വഴിക്കടവില്‍ കരിങ്കല്‍ മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഴിക്കടവ് പാലാട് പൈക്കാടന്‍ സ്വപ്‌നേഷ് (35) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. കെട്ടുങ്ങല്‍ ജുമാ മസ്ജിദിന്റെ ഭൂമിയില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനിടയില്‍ മുകളില്‍ നിന്നു ഇടിഞ്ഞുവീണ മണ്ണും കല്ലും
സ്വപ്‌നേഷിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. നാട്ടുകാരും കൂടെയുണ്ടായിരുന്ന തൊഴിലാളികളും രക്ഷപ്രവര്‍ത്തനം നടത്തി നിലമ്പൂര്‍ ജില്ലാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ടൈല്‍സ് ജോലിക്കാരനായ സ്വപ്‌നേഷ് പണി കുറഞ്ഞതോടെയാണ് തമിഴ്‌നാട്ടിലെ തൊഴിലാളികളോടൊപ്പം ചേര്‍ന്ന് കരിങ്കല്‍കെട്ട് പണിക്ക് പോയത്. കാലിന് സാരമായി പരിക്കേറ്റ ഗൂഢല്ലൂര്‍ സ്വദേശി മണി (60) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആതിരയാണ് സ്വപ്‌നേഷിന്റെ ഭാര്യ. മക്കള്‍: ധ്രുവിത്ത്, ധ്രുവിന്‍. മാതാവ്: ശ്യാമള.