മലപ്പുറം: ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ ഹജ്ജ്-ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് മറ്റന്നാൾ (ബുധന്‍) മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. വിദൂരത്ത് നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യങ്ങളും സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പ് ദിവസമായ ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ ബസ് സര്‍വീസുകള്‍ക്കും സ്വലാത്ത് നഗറില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് ക്യാമ്പ് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പ്രമുഖ ഹജ്ജ് പണ്ഡിതന്മാരായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി സംശയനിവാരണം നടത്തും.
കഅ്ബയുടെ ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി മാതൃകാ കഅ്ബയുടെ സഹായത്തോടെ മഖാമു ഇബ്‌റാഹീം, സ്വര്‍ണപ്പാത്തി, ഹിജ്ര്‍ ഇസ്മാഈല്‍, ഹജറുല്‍ അസ്‌വദ് തുടങ്ങി കഅ്ബയുടെ വിവിധ ഭാഗങ്ങള്‍ ഹാജിമാര്‍ക്ക് പരിചയപ്പെടുത്തും.
ഹാജിമാര്‍ക്ക് ആവശ്യമായ ക്ലോക്ക് റൂം, വാഷ്‌റൂമുകള്‍, നിസ്‌കാര സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. നാസ്ത, കഞ്ഞി, ഫ്രൂട്ട്‌സ്, ഉച്ചഭക്ഷണം. ചായ, ലഘുകടി തുടങ്ങിയ വിഭവങ്ങളൊരുക്കും. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. മഅ്ദിന്‍ ഹോസ്പൈസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്റര്‍, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനമുണ്ടാകും. ക്യാമ്പിനെത്തുന്ന മുഴുവന്‍ ഹാജിമാര്‍ക്കും സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.
‘ഹജ്ജ്-ഉംറ; കര്‍മം ചരിത്രം അനുഭവം’ എന്ന ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച പുസ്തകത്തിന്റെ ആറാം പതിപ്പ് പ്രകാശന കര്‍മം ചടങ്ങില്‍ നടക്കും.ക്യാമ്പിനെത്തുന്നവര്‍ക്ക് ഓഫര്‍ നിരക്കില്‍ ലഭ്യമാക്കും. ഹജ്ജിനുള്ള ഒരുക്കം മുതല്‍ യാത്രയുടെ അവസാനം വരെ തീര്‍ത്ഥാടകര്‍ക്ക് ഗൈഡായി ഉപകാരപ്പെടുന്ന വിവരങ്ങളാണ് ഉള്ളടക്കം. കര്‍മങ്ങളും ചരിത്ര പ്രദേശങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥത്തില്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും ചൊല്ലാനും ഉതകുന്ന ദിക്ര്‍ ദുആകളും ചരിത്രവിവരണവും അനുഭവ സമ്പത്തും പുസ്തകത്തെ ധന്യമാക്കുന്നു. ക്യൂആര്‍ കോഡിലൂടെ ദിക്ര്‍ ദുആകള്‍ കേള്‍ക്കാനുള്ള സംവിധാനവും പുസ്തകത്തിലുണ്ട്.
വൈകുന്നേരം അഞ്ചിന് സമാപിക്കുന്ന പരിപാടിയില്‍ നൂറുകണക്കിന് യതീംകുട്ടികള്‍, സാദാത്തുക്കള്‍, ഹിഫ്‌ള് വിദ്യാര്‍ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9633677722, 9645338343.