ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി മലപ്പുറം മഅദിൻ അക്കാദമി

Breaking Local News Religion

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്ത്വാര്‍ നൂറ് കണക്കിനാളുകള്‍ക്ക് ആശ്വാസമേകുന്നു. മലപ്പുറത്തെയും പരിസരങ്ങളിലേയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട വിഭവങ്ങള്‍ പ്രധാനമായും എത്തിക്കുന്നത്. നാടിന്റെ പല ഭാഗങ്ങളിലുള്ള സ്‌നേഹ ജനങ്ങളുടെ സഹായങ്ങളുമാകുമ്പോള്‍ തങ്ങള്‍ ഇത് വരെ ജീവിതത്തില്‍ കാണാത്ത അനേകം പേര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കുന്നു.
യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.
ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ ഒരു ലക്ഷം പേര്‍ക്കും മഅ്ദിന്‍ അക്കാദമി ഇഫ്താറൊരുക്കും.
വര്‍ഷങ്ങളായി മഅ്ദിന്‍ കാമ്പസില്‍ വിപുലമായ രീതിയില്‍ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ച് വരുന്നുണ്ട്. പത്തിരിയും ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഉള്‍കൊള്ളുന്ന വിഭവ സമൃദ്ധമായ നോമ്പ് തുറയാണ് ഓരോ ദിവസവും മഅ്ദിന്‍ കാമ്പസില്‍ ഒരുക്കുന്നത്. സ്‌നേഹമാണ് ഇഫ്ത്വാര്‍ സംഗമങ്ങളുടെ സന്ദേശമെന്നും സഹജീവിയുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി വിശുദ്ധ റമളാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ ഉപയോഗപ്പെടുത്തണമെന്നും മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഇഫ്ത്വാര്‍ സംഗമം ഒത്തൊരുമയുടെ വിജയമാണെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

ഭിന്നശേഷി പണ്ഡിതരുടെ നേതൃത്വത്തില്‍
ജുമുഅ കര്‍മങ്ങളും പ്രഭാഷണവും
നാളെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍

മലപ്പുറം: കാഴ്ച പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ മാത്രം നേതൃത്വം നല്‍കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ ജുമുഅ നാളെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കും. ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഫിള് ശബീര്‍ അലി പോത്തനൂര്‍, ഹാഫിള് ഉമറുല്‍ അഖ്തം കാപ്പാട്, ഹാഫിള് മുഹമ്മദ് സിനാന്‍ പെരുവള്ളൂര്‍ എന്നീ മൂന്ന് ഭിന്നശേഷി പണ്ഡിതരാണ് റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ നാളെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅക്കും അനുബന്ധ കര്‍മങ്ങള്‍ക്കും പ്രഭാഷണത്തിനും നേതൃത്വം നല്‍കുന്നത്. വിശ്വാസികള്‍ ഏറ്റവും പുണ്യം കല്‍പ്പിക്കുന്ന റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച ആരാധനാ കര്‍മങ്ങള്‍ക്ക് ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്നതിലൂടെ ചേര്‍ത്തുവെക്കലിന്റെയും സഹാനുഭൂതിയുടെയും സന്ദേശമുയര്‍ത്താനാകും.
സമൂഹത്തിലെ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ഭിന്നശേഷി സുഹൃത്തുക്കളെന്നും അവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ലെന്നും പലപ്പോഴും അവഗണന മാത്രം നേരിടുന്ന പരിതസ്ഥിതിയാണ് ഉണ്ടാവാറുള്ളതെന്നും അതില്‍ നിന്ന് സമൂഹത്തെ ഉല്‍ബോധിപ്പിക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.