കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

Breaking Crime News

മലപ്പുറം: ആബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തു .
സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.

അബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ആലന്‍കോട് സ്വദേശി അബ്ദുല്‍ വാസിത്ത് (38) ആണ് 672 ഗ്രാം സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

672 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ആബൂദാബിയില്‍ നിന്നും 09.02.23 തിയതി 07.15 മണിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ( IX 348) കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് 8.15 മണിക്ക് പുറത്തിറങ്ങിയ വാസിത്ത് പോലീസിന്റെ കണ്ണ് വെട്ടിച്ച് എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയെങ്കിലും 8 കിലോമീറ്റര്‍ അപ്പുറം കരുവാങ്കല്ല് വെച്ച് പോലീസ് പിടിയിലാവുകയായിരുന്നു. വാസിതിനെ പിന്തുടര്‍ന്ന പോലീസ് കരുവാന്‍കല്ലുള്ള ഹോട്ടലിന് മുമ്പില്‍ വാസിത് സഞ്ചരിച്ച കാര്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടലിനകത്ത് കയറി നടത്തിയ പരിശോധനയിലാണ് വാസിത്തിനേയും സുഹൃത്തുക്കളും പിടിയിലാവുന്നത്. അപ്പോഴേക്കും മൂന്ന് കാപ്സ്യൂളുകളും ഇയാള്‍ പുറത്തെടുത്തിരുന്നു. പാന്‍റ്സിന്റെ പോക്കറ്റില്‍ നിന്നാണ് കാപ്സ്യൂളുകള്‍ കണ്ടെടുത്തത്.

വാസിത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ഏഴാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി 1063 ഗ്രാം സ്വര്‍ണ്ണം കടത്തിയ മറ്റൊരു കേസും കഴിഞ്ഞ ആഴ്ച മലപ്പുറം പോലീസ് പിടികൂടിയിരുന്നു.