14കാരിയെ പലതവണ പീഡിപ്പിച്ച നൃത്താദ്ധ്യാപകന് ജാമ്യമില്ല

Breaking Crime News

മലപ്പുറം: പതിനാലുവയസ്സുകാരിക്ക് വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന നൃത്താദ്ധ്യാപകന് ജാമ്യം നിഷേധിച്ച് മഞ്ചരി പോക്സോ സ്പെഷ്യല്‍ കോടതി. കോഴിക്കോട് ഫറോഖ് കോളേജ് അഴിഞ്ഞിലം കുറ്റൂളങ്ങാടി പാലാഴി അര്‍ജുന്‍ (27)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

വാട്സാപ്പിലൂടെ കുട്ടിയുടെ നഗ്നചിത്രം വാങ്ങിച്ച് പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാരുടെ അന്വേഷണമാണ് പീഡന വിവരം അറിയാന്‍ കാരണമായത്. ആദ്യം പ്രേമം നടിച്ചും നഗ്ന ഫോട്ടോ ലഭിച്ചതോടെ പിന്നീട് ഭീഷണിയായെന്നും ബന്ധുവീട്ടില്‍ വെച്ച് പല തവണ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.


മൂന്നു വയസ്സുമുതല്‍ കുട്ടിയെ നൃത്തം പഠിപ്പിക്കുന്നയാളാണ് പ്രതി. കുട്ടിക്ക് 14 വയസ്സായ ശേഷമാണ് ലൈംഗിക പീഡനം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി കുട്ടിയുടെ നഗ്‌ന ഫോട്ടോകളും വീഡിയോയും തന്റെ ഫോണിലേക്ക് അയപ്പിച്ച പ്രതി പിന്നീടാണ് പണം വാങ്ങാന്‍ തുടങ്ങിയത്. 20 തവണയായി അഞ്ചു ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. 2020 മെയ്മാസത്തില്‍ പ്രതിയുടെ അമ്മാവന്റെ വീട്ടില്‍ വെച്ച് കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

2021 ജൂലൈ 13ന് കുട്ടി വാഴക്കാട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 14ന് എസ് ഐ കെ നൗഫല്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയക്കുകയായിരുന്നു.