ഇന്ത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോകാന്‍ മുസ്ലിംലീഗ്

Keralam Local News Politics

മലപ്പുറം : പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നും യോഗത്തിനു ശേഷം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗിന്റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടപടികള്‍ ദേശീയ തലത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിലുണ്ടാവും.
മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റര്‍ ഏറെ വൈകാതെ പ്രവര്‍ത്തന സജ്ജമാക്കും. രജിസ്ട്രഷന്‍ സംബന്ധിച്ച നടപടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കണ്‍വീനറായ എം.പിമാരും ഡല്‍ഹിയിലെ പ്രമുഖ അഭിഭാഷകരും പ്രഫഷണലുകളും ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നമുറക്ക് സോഫ്റ്റ് ലോഞ്ചിങ് നടക്കും. അടുത്ത ദേശീയ കമ്മിറ്റി യോഗം ഖാഇദെമില്ലത്ത് സെന്ററില്‍ തന്നെ ചേരുന്ന രീതിയിലാണ് ആലോചിക്കുന്നത്. തിയതി ഉടന്‍ പ്രഖ്യാപിക്കും. സൗന്ദര്യവത്കരണം ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തികളും കഴിഞ്ഞതിന് ശേഷം സമ്പൂര്‍ണ ഉദ്ഘാടനം പ്രഖ്യാപിക്കും.
യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, ദേശീയ സെക്രട്ടറിമാരായ ഖുംറം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം അബൂബക്കര്‍, ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, എം.പി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് വി.പി അഹമ്മദ് ഷാജു, ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച് അര്‍ഷദ്, ഖാഇദെ മില്ലത്ത് പ്രൊജക്റ്റ് കോഡിനേറ്റര്‍ പി.എം.എ സമീര്‍ യോഗത്തില്‍ പങ്കെടുത്തു.