ഭര്‍ത്താവിനെ കൊലപ്പെടുത്തി കസ്റ്റഡിയില്‍നിന്നും മുങ്ങിയ പൂനംദേവി പോലീസ് പൊക്കിയത് മകനെ കാണാനെത്തിയപ്പോള്‍..

Breaking Crime News

മലപ്പുറം: ഭര്‍ത്താവിനെ കൊലപ്പെടുത്തി കസ്റ്റഡിയില്‍നിന്നും മുങ്ങിയ പൂനംദേവിയെ പോലീസ് പൊക്കിയത് മകനെ കാണാനെത്തിയപ്പോള്‍.
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുതിരവട്ടം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും മുങ്ങുകയും മണിക്കൂറുകള്‍ക്ക് ശേഷം മലപ്പുറം വേങ്ങരയില്‍നിന്നും പിടിയിലാവുകയുമായിരുന്നു.


കാണാതായ കൊലക്കേസ് പ്രതി വേങ്ങര ഇരിങ്ങല്ലൂര്‍ കോട്ടക്കല്‍ റോഡിലെ യാറം പടി പി.കെ.ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി പുനംദേവി (30) യെയാണ് വേങ്ങരയില്‍നിന്നും കണ്ടെത്തിയത്. കുട്ടിയെ കാണാന്‍ പോകുന്നുവെന്ന് പൂനംദേവി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്. ഫോറന്‍സിക് വാര്‍ഡില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. ശുചിമുറിയിലെ ഗ്രില്‍ ഇളക്കിയാണ് രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ക്കു മാനസികമായ ചില പ്രശ്‌നങ്ങള്‍ കാണപ്പെട്ടതിനാലാണ് കുതിരവട്ടത്ത് എത്തിച്ചിരുന്നത്.


കാമുകനൊപ്പം ജീവിക്കാന്‍ മലപ്പുറം വേങ്ങരയില്‍വെച്ച് ബീഹാര്‍ സ്വദേശിനിയായ പൂനംദേവി ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയിരുന്നത്.സംഭവത്തില്‍ കാമുകന്റെ പങ്കും പോലീസ് അന്വേഷിച്ചു വരികയായിരുന്നു. പുനംദേവി ആണ് ഭര്‍ത്താവ് സന്‍ജിത് പസ്വാനെ(33) സാരി കൊണ്ട് കഴുത്ത് മുറുക്കി കൊന്നത്. ജനുവരി 31ന് രാത്രിയിലായിരുന്നു ഈ ക്രൂരകൃത്യം. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത യുവതി മഞ്ചേരി സബ് ജയിലില്‍ റിമാന്റിലായിരുന്നു.

യുവതി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയിരുന്ന പ്രാഥമിക വിവരം. എന്നാല്‍ യുവതി സ്വയം ഇത്തരത്തില്‍ ക്രൂര കൃത്യം ചെയ്യാന്‍ സാധിക്കുമോയെന്നതാണ് പോലീസ് സംശയിക്കുന്നത്. കാമുകന്‍ പറഞ്ഞതു പ്രകാരം കൊലപാതകം നടത്തിയതാകുമോയെന്നും, കൊലപാതകം ഇരുവരും ചെയ്ത വ്യക്തമായ പ്ലാനിംഗിലൂടെ നടത്തിയതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനായി ബീഹാറിലുള്ള കാമുകന്റെ മൊഴിയെടുക്കുകയും ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വ്യക്തത വരുത്തുകയും ചെയ്യും. ഇരുവരടേയും ഫോണ്‍സന്ദേശങ്ങള്‍ ഫോണ്‍ വിളച്ച സമയവുമെല്ലാം കേസില്‍നിര്‍ണായക തെളിവായി മാറും.


നിലവില്‍ ബിഹാറിലുള്ള കാമുകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് വേങ്ങര സി.ഐ പറഞ്ഞു.
പൂനം ദേവി നാട്ടുകാരനും ഭാര്യവും കുട്ടികളുമുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്ന് ഭാര്യയെ പിന്തിരിപ്പിക്കാന്‍ പസ്വാന്‍ അഞ്ച് വയസുള്ള മകനോടൊപ്പം പൂനത്തിനെ രണ്ട് മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം യുവാവുമായുള്ള ബന്ധം തുടരുകയും സന്‍ജിത് പസ്വാനെ കൊല്ലാനും തീരുമാനിച്ചു. തുടര്‍ന്നാണ് ഉറങ്ങുന്നതിനിടെ സന്‍ജിതിന്റെ ഇരു കൈകളും തോര്‍ത്ത് കൊണ്ട് കൂട്ടിക്കെട്ടി ഉടുത്ത സാരിയുടെ മുന്താണി ഉപയോഗിച്ച് കുരുക്കുണ്ടാക്കി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്.

കട്ടിലില്‍ നിന്ന് വലിച്ച് താഴെയിട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചതായി കണ്ടത്തി. ഇതേതുടര്‍ന്ന് പൂനം ദേവിയെ പൊലിസ് വിശദമായ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.