അഞ്ച് ചാക്കോളം പി എസ്‌ സി നിയമന അറിയിപ്പുകളും അധാര്‍കാർഡുകളും ഉപേക്ഷിച്ച നിലയില്‍

News

മലപ്പുറം: പാലേമാട് പോസ്റ്റോഫീസിനു സമീപത്തെ കെട്ടിടത്തില്‍ അഞ്ജ് ചാക്കോളം തപാല്‍ ഉരുപ്പടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റോഫീസിന്റെ എതിര്‍വശത്തെ കെട്ടിടത്തിനു മുകളിലായി ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നയിടത്താണ് കണ്ടെത്തിയത്. നൂറുക്കണക്കിനു ആധാര്‍ കാര്‍ഡുകള്‍, പി എസ്‌ സി നിയമന അറിയിപ്പുകള്‍, പരീക്ഷാ അറിയിപ്പുകള്‍, വിവിധ ബാങ്കുകളില്‍ നിന്നുള്ള അറിയിപ്പുകള്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കത്തുകള്‍ തുടങ്ങി ആയിരക്കണക്കിനു രേഖകളാണ് ഉപേക്ഷിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട്
ഏഴു മണിയോടെയാണ് കെട്ടിടത്തിന്റെ മുകള്‍ഭാഗം വൃത്തിയാക്കാന്‍ പോയ ആള്‍ തപാല്‍ ഉരുപ്പടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ തടിച്ചുകൂടുകയായിരുന്നു. വിലപ്പെട്ട രേഖകള്‍ ഉള്ളതിനാല്‍ എടക്കര പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഉപേക്ഷിച്ച ഉരുപ്പടികള്‍ വീണ്ടെടുത്ത്
സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി മേല്‍വിലാസക്കാര്‍ക്കു നല്‍കാതെ ഒളിപ്പിച്ചു
വച്ച ഉരുപ്പടികളാണ് ഉപേക്ഷിച്ചതെന്നു കരുതുന്നു. പോസ്റ്റ് ഓഫീസ് കെട്ടിടം പൊളിക്കാന്‍ കെട്ടിട ഉടമ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ തപാല്‍ ഉരുപ്പടികള്‍ ഉപേക്ഷിച്ചത്. ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാതെയും പിഎസ്‌സി പരീക്ഷ അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കാതെയും കൊടും ക്രൂരതയാണ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാട്ടിയത്