അഹമ്മദാബാദ്: സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. ഗോപിപുര പ്രദേശത്തുള്ള അംബാജി ക്ഷേത്രത്തിനു സമീപം ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വരുന്ന മലിന ജലത്തോടൊപ്പം സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്. സ്വര്‍ണ്ണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
യുവാക്കളുടെ കരച്ചിൽ കേട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അഴുക്കുചാലിലെ പൈപ്പ് വെട്ടിമാറ്റി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.