കോട്ടയത്ത് വീട്ടമ്മയെ പിന്തുടർന്ന് പീഡിപ്പിച്ച ഇരുപത്തിയൊന്നുകാരൻ പിടിയിൽ

Crime Local News

കോട്ടയം: വീട്ടമ്മയെ പിന്തുടർന്ന് റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഫോണുമായി കടന്നുകളഞ്ഞ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. ഒളശ്ശ വേലംകുളം സ്വദേശി രാഹുൽ രാജീവാണ് പിടിയിലായത്.

മാർച്ച് 15 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗൂഗിൾ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്പർ കൈക്കലാക്കിയ പ്രതി വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് ബസിൽ പിന്തുടരുകയായിരുന്നു. വീട്ടമ്മ ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു സ്റ്റോപ്പ് മുന്നേ ബസ് ഇറങ്ങിയ പ്രതി ഓട്ടോയിൽ ബസിനെ പിന്തുടർന്നു. സ്ത്രീ ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വച്ച് ഇവരെ കടന്നുപിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി റബ്ബർ തോട്ടത്തിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു.

ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ബൈക്കിലെത്തിയ യാത്രികരാണ് രക്ഷപ്പെടുത്തിയത്. പ്രതിയുടെ ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ഇയാളെ ഒളശ്ശയിലെ വീട്ടിൽ നിന്ന് പിടികൂടി. വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയിൽ സിമ്മും ഇയാളുടെ വീട്ടി നിന്ന് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.