ദില്ലി: പന്ത്രണ്ട് വയസിന് മുകളിലുള്ളവരിലെ വാക്സിനേഷൻ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 2010 മാർച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവർക്കാണ് വാക്സീൻ നൽകുക. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കോർബ്വാക്സ്സ് മാത്രമാണ് ഈ പ്രായത്തിലുള്ളവരില്‍ നൽകുക.
കോവിനിൽ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൌണ്ടിലൂടെയോ കുട്ടികൾക്ക് രജിസ്റ്റര്‍ ചെയാം.12 നും 14 നും ഇടയിൽ പ്രായമുള്ളവർക്ക് ബുധനാഴ്ച മുതലാണ് വാക്സിനേഷൻ ആരംഭിക്കുക.
സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കോർബ്വാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ.
അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് വാക്സീൻ നൽകാനാണ് മറ്റൊരു തീരുമാനം. അറുപത് വയസ്സിന് മുകളിലുള്ളവരിലെ കരുതൽ ഡോസിന്‍റെ വിതരണവും ബുധനാഴ്ച്ച തുടങ്ങും.