ന്യൂഡൽഹി: 2047 ന് ശേഷം ഒളിംപിക്‌സ് വേദിയാകാനുള്ള തയ്യാറെടുപ്പുകള്‍ ഡൽഹിയിൽ തുടങ്ങി കഴിഞ്ഞെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഒരു ഒളിംപിക്‌സിന് ആതിഥേയത്വം നല്കാനാകുന്ന വിധത്തിലേക്ക് തലസ്ഥാന നഗരിയായ ഡൽഹിയെ ഉയർത്താനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ടോക്യോ ഒളിംപ്കിസില്‍ മെഡൽ നേടിയ ഇന്ത്യൻ കായിക താരങ്ങളെ അഭിനന്ദിച്ചതോടൊപ്പം 2024 ൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ എഴുപത് മെഡലുകളെങ്കിലും നേടുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇതോടൊപ്പം എല്ലാ സംസ്ഥാനത്തുള്ളവർക്കും ഉപകാരമാവുന്ന ഒരു സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി സർക്കാർ ഇവിടെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 2048 ലെ ഒളിംപിക്‌സിന് ഡൽഹി വേദിയാകുന്നത് സർക്കാരിന്റെ സ്വപ്‌നമാണെന്ന് ഈ വർഷാരംഭത്തിലും കെജ്‌രിവാള്‍ പറഞിരുന്നു.