തിരുവല്ലം : പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ് എന്ന പ്രതി മരിച്ച സംഭവത്തില്‍ രണ്ട് എസ് ഐമാര്‍ക്കും ഒരു ഗ്രേഡ് എസ് ഐക്കും സസ്‌പെന്‍ഷന്‍. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
തിരുവല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേഷ് കുമാറിന് ഹൃദയാഘാതം സംഭവിക്കുകയും ഉടനെത്തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. സുരേഷിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. എന്നാല്‍ സുരേഷിന്റേത് കസ്റ്റഡി മരണമാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന് വ്യക്തമാകാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വരേണ്ടതുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്.