കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഈ മാസം 17 ലേക്കാണ് ഹർജി മാറ്റിവച്ചത്.
കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകൾ നേരത്തെ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ തെളിയിച്ചിരുന്നു. ദിലീപ് ,സഹോദരൻ അനൂപ് ,സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകൾ ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 4 ഫോണുകൾ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകൾ ഫോർമാറ്റ് ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.