പത്തനംതിട്ട: പുല്ലാട് പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ യുവാവിന് നീതി ഇപ്പോഴും വിദൂരത്താണ്. കഴിഞ്ഞ നവംബറിലാണ് അങ്കമാലി സ്വദേശി നിതിൻ ജോണിയെ കോയിപ്രം പൊലീസ് സ്റ്റേഷനിലെ എസ്ഐ മർദ്ദിച്ചത്. ഇരുചക്രം വാഹനം പൊലീസ് ജീപ്പിന് വട്ടം വെച്ചെന്നാരോപിച്ചായിരുന്നു മർദനം.
എട്ട് തവണ നിതിനെ അടിച്ച എസ്.ഐ നാട്ടുകാർ കണ്ടതോടെ കള്ളക്കേസിൽപെടുത്താൻ ശ്രമിക്കുകയും ചെയ്തു. നിതിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു. പക്ഷെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ നിതിന്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
സ്റ്റേഷൻ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തന്നെ നിതിൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സഹിതം പരാതി നൽകിയിട്ടും ആരോപണ വിധേയനായ പൊലീസുകരാനെ സംരക്ഷിക്കുന്നതായിരുന്നു സേനയുടെ നിലപാട്.