അനീഷ് കൊലപാതകം,നിർണ്ണായകമായ ഫോൺ വിളിരേഖകൾ പുറത്ത്

Crime Local News

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിലെ പത്തൊമ്പത് വയസുകാരൻ അനീഷ് ജോർജിന്റെ കൊലപാതകത്തിൽ നിർണായകമായേക്കുന്ന ഫോൺ രേഖകൾ പോലീസ് പരിശോധിക്കുന്നു. പ്രതി സൈമൺ ലാലന്റെ ഭാര്യ പുലർച്ചെ വിളിച്ച് അത്യാവശ്യമായി പൊലീസ് സ്റ്റേഷനിൽ പോകണമെന്ന് പറഞ്ഞുവെന്നാണ് അനീഷിന്റെ മാതാപിതാക്കൾ വെളിപ്പെടുത്തുന്നത്. മകൻ വീട്ടിലില്ലെന്ന് അറിഞ്ഞത് സൈമണിന്റെ ഭാര്യയുടെ ഫോൺ കോൾ വന്നതിന് ശേഷമാണെന്നും അതോടെ തിരികെ വിളിച്ച് മകനെ കുറിച്ച് അന്വേഷിച്ചുവെന്നും കൃത്യമായി മറുപടി അവർ നൽകിയില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

പേട്ട ചായക്കുടി ലൈനിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചെയാണ് അനീഷ് ജോർജ്ജ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുന്നതിനിടെ അനീഷിനെ കുത്തിയതാണെന്നായിരുന്നു പൊലീസിൽ കീഴടങ്ങിയ സൈമണ്‍ ലാലൻ മൊഴി. എന്നാൽ ഈ മൊഴി കളവാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.