ദില്ലി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കില്ല. ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്.
അതേ സമയം, ബില്ലിന്മേൽ സ്വീകരിക്കേണ്ട നിലപാടിന്റെ കാര്യത്തിൽ കോൺഗ്രസ്സിൽ ആശയഭിന്നത തുടരുകയാണ്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരം വിവാഹപ്രായം ഉയർത്തുന്നതിനോട് യോജിപ്പെന്നറിയിച്ചെങ്കിലും ബില്ല് തള്ളിക്കളയുന്ന നിലപാടായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സ്വീകരിച്ചത്.
എന്നാൽ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടാനാണ് സിപിഎം തീരുമാനം. മുസ്ലീം ലീഗും എസ്പിയും എംഐഎമ്മും ബില്ലിനെ എതിർക്കുമെന്ന് ഉറപ്പാണ്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്.