ചങ്ങരംകുളം: മോഷണംപോയ ബുള്ളറ്റുമായി ബാറിലെത്തിയ മൂന്നംഗസംഘത്തിലെ രണ്ടുപേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. നരിപ്പറമ്പിൽ നിന്നും മോഷണം പോയ ബുള്ളറ്റിൽ ബാറിലെത്തിയ ചെമ്മാട് വെളിമുക്ക് കുറ്റിയില്‍ മുഹമ്മദ് മുസ്ഫിര്‍ (19), വെളിമുക്ക് പത്തായക്കാട് വീട്ടില്‍ ഫഹ്‌മിദ് റിനാന്‍ (19) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ മൂന്നാമൻ രക്ഷപ്പെട്ടു.
പ്രദേശത്ത് കുറച്ചുദിവസമായി മോഷ്ടാക്കളുടെ ശല്യം കൂടുന്നെന്ന വിവരത്തെത്തുടര്‍ന്ന് രാത്രി പട്രോള്‍ ശക്തമാക്കിയിരുന്നു. അതിനിടയിലാണ് പ്രതികൾ പോലീസിന്റെ കണ്ണിൽ പെട്ടത്. വളഞ്ഞുപിടിക്കാന്‍ ശ്രമിച്ചതോടെ മൂന്നുപേരും ഓടി. പിറകെ ഓടിയ പോലീസ് രണ്ടുപേരെ പിടികൂടിയെങ്കിലും മൂന്നാമന്‍ രക്ഷപ്പെടുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.