കൊട്ടിയം: ഫുട്ബാൾ മത്സരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. പുന്തലത്താഴം കൊച്ച്ഡീസന്റുമുക്ക് മുരുകന് കോവില്‍ ക്ഷേത്രത്തിന് സമീപം നേതാജി നഗര്‍ 78 കൈലാത്ര വടക്കതില്‍ രമ്യ ഭവനത്തില്‍ പന്തളം കണ്ണന് എന്ന വിഷ്ണു (27) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പനയ്ക്കാലം ഗുരുമന്ദിരത്തിനടുത്തുള്ള വീട്ടില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്ന ഷിബിലാലിനെ വിഷ്ണു ഉള്‍പ്പെട്ട സംഘം കമ്പിവടി കൊണ്ട് അടിച്ച് വീഴ്ത്തിയശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
ആറ് മാസം മുന്നേ കണ്ണനല്ലൂരിലെ ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ പരിക്കേറ്റ ഷിബിലാൽ അടക്കമുള്ള സംഘം വിഷ്ണുവിന്റെ സംഘത്തിനെ പരാജയപ്പെടുത്തിയിരുന്നു. വിജയികള്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് അക്രമണത്തിലേക്ക് നയിച്ചത്.
സംഭവത്തിലെ പ്രതികളിലൊരാളായ അനന്തുകൃഷ്ണനെ സംഭവദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന വിഷ്ണുവിനെ കൊച്ച് ഡീസന്റുമുക്കിന് സമീപത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.