ചെന്നൈ: ചെന്നൈ ഐ.ഐ.ടി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ പിതാവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും സ്റ്റാലിൻ കൂടെത്തന്നെ നിൽക്കുന്നുവെന്ന് അബ്ദുൽ ലത്തീഫ് വ്യക്തമാക്കി.
2019 നവംബർ ഒൻപതിനാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മരണം വരെയും പോരാടുമെന്നും മദ്രാസ് ഐഐടി അധികൃതർ ഈ ദിവസം വരെ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുൾ ലത്തീഫ് വെളിപ്പെടുത്തി.
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുമ്പാകെ ഇന്നലെ ലത്തീഫ് മൊഴി നൽകിയിരുന്നു. മകൾക്ക് നീതി ലഭിയ്ക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.