വെള്ളനാട്: ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ജില്ല പഞ്ചായത്തംഗം ഉദ്ഘാടന ശിലഫലകം തകർത്തു . വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് സംഭവങ്ങള്‍ നടന്നത്. ജില്ല പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ വെള്ളനാട് ശശിയാണ് ശിലാഫലകം തകർത്തത് .
വെള്ളനാട് ശശി പ്രസിഡന്‍റ് ആയിരുന്ന കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് 48 ലക്ഷം വിനിയോഗിച്ച് ഈറ്റ തൊഴിലാളികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വെളിയന്നൂര്‍ എല്‍പി സ്കൂളിന് പിന്നില്‍ ഒരു ഏക്കര്‍ സ്ഥലം വാങ്ങിയത്, ഇതില്‍ 5 സെന്‍റിലാണ് കേന്ദ്ര പദ്ധതി പ്രകാരം 50 ലക്ഷം വിനിയോഗിച്ച് ആരോഗ്യ ഉപകേന്ദ്രം പണി കഴിപ്പിച്ചത്.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ ഉപകേന്ദ്രത്തിന്‍റെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപി നിര്‍വഹിച്ചതായി കാണിച്ച് ഫലകം വച്ചിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെഎസ് രാജലക്ഷ്നി സബ്സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച ശിലാഫലകം ജില്ല പഞ്ചായത്തംഗം ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.
താന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ ഉദ്ഘാടനം ചെയ്ത ആരോഗ്യ ഉപകേന്ദ്രം വീണ്ടും ഉദ്ഘാടനം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് വെള്ളനാട് ശശിയുടെ ആരോപണം. പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെന്പറും ശശിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ് എടുത്തേക്കും