വീട്ടില്‍ മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖമൂടിയിട്ട് അക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

News

മലപ്പുറം: വീട്ടില്‍ മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖമൂടിയിട്ട് അക്രമിച്ച് സ്വര്‍ണം കവരാന്‍
ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. പുലര്‍ച്ചെ മുറ്റമടിച്ച് കൊണ്ടിരുന്ന വീട്ടമ്മയെ മുഖംമൂടിയിട്ട് ആക്രമിച്ച് ആഭരണം കവരാന്‍ ശ്രമം നടത്തിയ പ്രതികളെ. മണിക്കൂറുകള്‍ക്കകമാണ് പോലീസ് പിടികൂടിയത്. മലപ്പുറം വലിയോറ ചുള്ളിപറമ്പ് സ്വദേശികളായ തെക്കേവീട്ടില്‍ ഫൗസുള്ള (19), തെക്കെവീട്ടില്‍ മിസ്ഹാബ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വേങ്ങര ചുള്ളിപ്പറമ്പ് കുറുവില്‍ക്കുണ്ടിലാണ് മുഖം മൂടി അക്രമണവും മോഷണവും നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ ആറരക്കാണ് സംഭവം. മുറ്റമടിക്കുകയായിരുന്ന കുറുകപുരക്കല്‍ പങ്കജവല്ലി എന്ന അമ്മു (61) വിനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് മുളക് പൊടി വിതറി കഴുത്തില്‍ നിന്ന് ആഭരണം പൊട്ടിച്ച് എടുക്കുകയായിരുന്നു.

മുറ്റത്തോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ തൊഴുത്തില്‍ ഒളിച്ചിരുന്ന് പെട്ടൊന്ന് ചാടി വീഴുകയായിരുന്നു. ആദ്യം മുഖത്തേക്ക് മുളക്‌പൊടി വിതറുകയും കഴുത്തില്‍ പിടിച്ച് രണ്ട് പവന്റെ ചെയിന്‍ പൊട്ടിച്ചെടുക്കുകയാരുന്നു. പിടിവലിയില്‍ അമ്മു താഴെ വീണങ്കിലും ചെയിന്‍ ബലമായി പിടിച്ചതിനാല്‍ മോഷ്ടക്കള്‍ക്ക് പൂര്‍ണ്ണമായി കൈക്കലാക്കാന്‍ കഴിഞ്ഞില്ല. ചെറിയ ഭാഗം മാത്രമാണ് കൊണ്ടുപോയത്.
ശബ്ദം വച്ചതിനെ തുടര്‍ന്ന് അകത്ത് നിന്ന് വീട്ടിലെ മറ്റു അംഗങ്ങള്‍ പുറത്ത് വന്നതോടെ മോഷ്ടക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അയല്‍പക്കത്തുള്ള മോഷ്ട്ടാക്കള്‍ ഇരുവരും തോര്‍ത്ത് ഉപയോഗിച്ച് മുഖം മറക്കുകയും മറ്റൊരു തോര്‍ത്തില്‍ മുളക് പൊടി വിതറി അമ്മുവിനെ മണപ്പിക്കാനും ശ്രമം നടത്തുകയും ചെയ്തിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മോഷടാക്കള്‍ എത്തിയ മോട്ടോര്‍ ബൈക്ക് തൊട്ടടുത്ത വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടതായി കണ്ടത്തി. ഇതിന്റെ പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റ് പൂര്‍ണ്ണമായി നീക്കം ചെയ്ത നിലയിലയിലും മുന്നിലെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലുമായിരുന്നു.

മോഷ്ടാക്കള്‍ ഉപയോഗിച്ച ബൈക്ക് വാടകക്കെടുത്തതാണെന്നറിയുന്നു.വേങ്ങര സ്റ്റേഷന്‍ ഓഫിസര്‍ പി കെ മുഹമ്മദ് ഹനീഫ, എസ് ഐമാരായ എം പി അബൂബക്കര്‍ , ഉണ്ണികൃഷ്ണന്‍, ഡോഗ് സ്‌കോഡിലെ ഒ സുമേഷ്, ജെ രാഹുല്‍ തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.