കൊറോണ വാക്സിനെടുക്കാത്തവർക്ക് കടുത്ത നടപടി ; റേഷനും ഇന്ധനവും ഗ്യാസുമില്ല

Health India News

മുംബൈ : കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ഒരു ഡോസ് പോലും എടുക്കാത്തവർക്ക് റേഷനും പെട്രോളും ഡീസലും ഗ്യാസും നല്‍കേണ്ടെന്ന് മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം. ജില്ലയിലെ വാക്സിനേഷൻ മന്ദഗതിയിലായതോടെയാണ് കടുത്ത നടപടികളുമായി മുന്നോട്ടുപോവാൻ ഭരണകൂടം നിർബന്ധിതരായത്. കൊവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കാണിച്ച് കലക്ടര്‍ സുനില്‍ ചവാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, പലചരക്ക് കടകള്‍ എന്നിവക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശം കൈമാറിയിട്ടുണ്ട്. കലക്ടറുടെ നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും. ജില്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നാണ് ഉത്തരവ്.

ഔറംഗബാദില്‍ ഇതുവരെ 55 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഒറ്റഡോസ് വാക്‌സീന്‍ ലഭിച്ചത്. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കരുതെന്നും നിർദ്ദേശമുണ്ട്. വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുഗതാഗതവും വിലക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 982 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.