കൊച്ചി : ഐഫോണിനു പകരം സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ ലഭിച്ചതായി വഞ്ചിക്കപ്പെട്ട ആലുവ സ്വദേശി നൂറുൽ അമീൻ. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി നൂറുൽ അമീൻ പറഞ്ഞു. ആലുവ റൂറല്‍ പൊലീസിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് പണം തിരികെ ലഭിച്ചത്. പണം തിരികെ കിട്ടിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എസ്.പി. കെ. കാര്‍ത്തിക് പറഞ്ഞു. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
ഒക്ടോബർ 12 നാണ് നൂറുൽ അമീൻ ഐഫോൺ 12 ബുക്ക് ചെയ്തത്. ഒക്ടോബർ 15 ന് പാക്കേജി ലഭിക്കുകയും ചെയ്തു. ആമസോണ്‍ പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോള്‍ ഐഫോണ്‍ ബോക്സിനകത്ത് വാഷിങ് സോപ്പ് കട്ടയും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോയും ചിത്രീകരിച്ചിരുന്നു. അതും പണം തിരികെ കിട്ടാൻ സഹായകമായി.