ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശിനിക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കോടതിയുടെ വിധി. കൊല്ലം ലക്ഷ്മിനട സ്വദേശിനി പൊന്നമ്മക്കാണ് (52) നല്ലൊരു തുക നഷ്ടപരിഹാരമായി വിധിച്ചത്.
2019 നവംബറില്‍ അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് സ്പോണ്‍സറോടൊപ്പം യാത്ര ചെയ്യവെ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം അപകടത്തില്‍പെടുകയായിരുന്നു. 25 ദിവസത്തോളം ആശുപത്രിയിൽ കിടന്ന പൊന്നമ്മയുടെ കൈക്ക് ഓപ്പറേഷനും വേണ്ടി വന്നു. ഇതിനിടെ ജോലിയും നഷ്ടമായി. ദുരിതത്തിനിടയിലും ഒന്നര വർഷത്തോളം കേസ് നടത്തുകയായിരുന്നു. പക്ഷെ 20,000 ദിര്‍ഹമാണ് ഇന്‍ഷ്വറന്‍സ് അതോറിറ്റി നഷ്ടപരിഹാരം വിധിച്ചത്. സാമൂഹിക പ്രവര്‍ത്തകനും പെരുമ്പാവൂർ അസോസിയേഷന്‍ ഭാരവാഹിയുമായ നസീര്‍ പെരുമ്പാവൂര്‍ ഇടപെട്ടേതാടെയാണ് അപ്പീല്‍ നല്‍കാന്‍ വഴിതെളിഞ്ഞത്.
നസീര്‍ വഴി പരിചയപ്പെട്ട അഡ്വ. ബല്‍റാം ശങ്കര്‍ മുഖേന പൊന്നമ്മ മേല്‍കോടതിയെ സമീപിക്കുകയായിരുന്നു. 1.20 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചെങ്കിലും ഇന്‍ഷ്വറന്‍സ് കമ്പനി അപീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, അപ്പീല്‍ കോടതിയും വിധി ശരിവെച്ചതോടെ പൊന്നമ്മയ്ക്ക് അർഹതപ്പെട്ട പണം ലഭിച്ചു.