കോട്ടക്കല്‍: മലപ്പുറത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇന്ത്യയടക്കമുള്ള പത്ത് രാജ്യങ്ങൾ കാറിൽ കാണാനിറങ്ങിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കൾ. കൊപ്പം നടുവട്ടം ‘കൃഷ്ണകൃപ’യിലെ അജിത്തും ആതവനാട് അയ്യപ്പന്‍കാവില്‍ അക്കുവുമാണ് ക്യാമറ, കിച്ചണ്‍, ബെഡ് തുടങ്ങിവയെല്ലാം ഉൾക്കൊള്ളിച്ച് ആധുനിക രീതിയില്‍ ഒരുക്കി മഹീന്ദ്രയുടെ എക്സ്.യു.വി 500 യിൽ ഉലകം ചുറ്റാൻ പോകുന്നത്.
മലപ്പുറം പുത്തനത്താണിയില്‍ നിന്നാരംഭിക്കുന്ന യാത്രയുടെ ആദ്യ ഘട്ടം രാജസ്ഥാൻ വഴി കാശ്മീരിലേക്കെത്തുന്നതാണ്. ഇവിടെ നിന്ന് നേരെ നേപ്പാളിലേക്ക് തിരിക്കും പിന്നെ ഭൂട്ടാന്, മ്യാന്മര്, ലാവോസ്, കംബോഡിയ, വിയറ്റ്നാം, തായ്ലന്ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച ശേഷം യാത്രയുടെ അവസാന ലക്ഷ്യസ്ഥാനമായ സിംഗപ്പൂരിലെത്തും. ചില രാജ്യങ്ങൾ പോയി തിരിച്ചു ഇന്ത്യയിൽ വന്നാൽ മാത്രമേ മറ്റൊരു രാജ്യത്തേക്ക് പോകാനാവൂ. മൊത്തം 50,000 കിലോമീറ്ററുകലോളം നീണ്ട യാത്രയാണ് തീരുമാനിച്ചിരിക്കുന്നത്. 35 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഇരുവരും പറയുന്നത്.
നിരവധി യാത്രകളിൽ കണ്ട് സുഹൃത്തുക്കളായ ഇരുവരും പിന്നീട് യാത്ര ഒരുമിച്ചാക്കുകയായിരുന്നു. എഴ്ഴ് തവണ ഇവർ ഇന്ത്യ മുഴുവനായും യാത്ര ചെയ്തിട്ടുണ്ട്. ഇതര രാജ്യങ്ങളിലെ വിസ നടപടികൾ ആദ്യം പ്രശ്നമായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം ശരിയാക്കിയിട്ടുണ്ട്.
അജിത് സൗദിയിലും അക്കു യു.എ.ഇയിലുമാണ് ജോലി ചെയ്യുന്നത്. അജിത്തിന്റെ ഭാര്യ ദീപ്തിയും മകള്‍ തന്‍വിയും അക്കുവിന്റെ ഭാര്യ ഹഫ്സയും മക്കളായ ലൈബയും സായിദും പൂർണ പിന്തുണയോടെ കൂടെയുണ്ട്. രണ്ടുപേരും കുടുംബത്തോടൊപ്പവും നിരവധി യാത്രകൾ പോയിട്ടുണ്ട്.
പുത്തനത്താണിയില്‍ എം.വി.ഐ സുല്‍ഫിക്കര്‍ ‘മലപ്പുറം ടു സിംഗപ്പൂര്‍’ എന്ന് പേരിട്ടിട്ടുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യൂട്യൂബര്‍ നജീബ് റഹ്മാന് ചടങ്ങിൽ മുഖ്യാതിഥിയായി. യാത്ര വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി നൽകികൊണ്ടാവും ഇരുവരുടെയും യാത്ര.