കടയ്ക്കല്‍: ഗൂഗിൾ മാപ്പ് നോക്കി കന്യാർകയം വെള്ളച്ചാട്ടം കാണാനെത്തി കാട്ടിൽപെട്ടവരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ചിതറ എണ്ണപ്പന തോട്ടത്തിലെ ഇത്തിക്കര ആറ്റില്‍ കന്യാര്‍കയം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയ വര്‍ക്കല സ്വദേശികളായ വിശാഖ് (30), പ്രമോദ് (29), നിതിന്‍ (28) എന്നിവരാണ് അഞ്ചല്‍ വനമേഖലയിൽ അകപ്പെട്ട് പോയത്. ഓയില്‍പാം എസ്റ്റേറ്റും അഞ്ചല്‍ വനമേഖലയും അതിര്‍ത്തി പങ്കിടുന്ന കന്യാര്കയത്ത് രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്താനായത്.
ഗൂഗിൾ മാപ്പ് നോക്കിയെത്തിയ യുവാക്കൾ വൈകീട്ടോടെ എണ്ണപ്പാടത്തിൽ കുടുങ്ങുകയും അതിനിടെ കാർ കുഴിയിൽ അകപ്പെടുകയും ചെയ്യുകയുമായിരുന്നു. ഏക്കര്‍ കണക്കിനുള്ള എണ്ണപ്പന തോട്ടത്തില്‍ വന്യ മൃഗങ്ങൾ ധാരാളമായുള്ള പ്രദേശത്ത് പെട്ടുപോയ യുവാക്കള്‍ മടങ്ങാനാകാതെ കുടുങ്ങി. പരിമിതമായ മൊബൈൽ നെറ്റവർക്ക് ഉപയോഗിച്ച് ഏറെ പ്രയാസത്തോടെ യുവാക്കള്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും വിതുര പൊലീസില്‍ അറിയിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് വിതുര പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വിവരം കടയ്ക്കല്‍ അഗ്നിരക്ഷാനിലയത്തിലറിയിക്കുകയും തുടർന്ന് രക്ഷപ്പെടുകയുമായിരുന്നു.
സ്റ്റേഷന് ഓഫിസര്‍ ടി. വിനോദ്കുമാറിെന്റ നേതൃത്വത്തില്‍ ഓഫിസര്‍മാരായ ജി. അരുണ്‍ലാല്‍, ബി. സനില്‍, എ. അനീഷ് കുമാര്‍, എസ്. സൈഫുദ്ദീന്, എസ്. ദീപക് എന്നിവരും പ്രദേശവാസികളും ഉള്‍പ്പെട്ട സംഘം രാത്രി എേട്ടാടെ സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാനായില്ല. ഒടുവിൽ എസ്റ്റേറ്റില്‍ രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്.