ഓൺലൈൻ പഠനം: പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് ഉറപ്പാക്കി

Breaking News

സർക്കാർ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ വീഴ്ച വരാതിരിക്കാൻ ഇന്റർനെറ്റ് സൗകര്യവും റീചാർജ്ജ് സൗകര്യവുമടക്കം ഏർപ്പാടാക്കാനും ഉത്തരവ് പുറത്തിറങ്ങി. ഈ അധ്യയനവർഷം പൂർണമായും പട്ടികവർഗ ഉപപദ്ധതി ഫണ്ടിൽ നിന്നും തുക വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. വൈദ്യുതി ഇല്ലാത്തിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ സഹായത്തോടെയോ, അനർട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും
കുട്ടികൾക്കായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്‌ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും ഉത്തരവിൽ പ്രതിപാതിക്കുന്നു. ഇതിനായി തനത് ഫണ്ടോ പട്ടികവർഗ ഉപപദ്ധതി വിഹിതമോ, വിനിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പട്ടികവർഗ വകുപ്പ് ഇതിനകം തന്നെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതും സൗകര്യങ്ങൾ തീരെയില്ലാത്തതുമായ കുട്ടികളെയും സങ്കേതങ്ങളെയും കണക്കെടുത്തിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾക്ക് പഠനത്തിനായി കൈറ്റ് വഴി ആവശ്യാനുസരണം ലാപ്‌ടോപ്പും ടാബ്ലെറ്റുകളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവർഗ വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്ന് നിർദേശിച്ചതായി മന്ത്രി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് വേണ്ട ഉപകരണങ്ങൾ പട്ടിവർഗ ഉപപദ്ധതി വിഹിതമോ തനത് ഫണ്ടോ വിനിയോഗിച്ച് വാങ്ങി നൽകണം. ഇതിനാവശ്യമായ സ്‌പെസിഫിക്കേഷൻ വിദ്യാഭ്യാസ വകുപ്പ് നൽകണമെന്നും പഠനാവശ്യത്തിനുള്ള ടെലിവിഷൻ, വൈദ്യുതി കണക്ഷൻ, കേബിൾ കണക്ഷൻ തുടങ്ങിയവയുടെ തകരാറുകൾ പരിഹരിക്കാൻ സന്നദ്ധസേവകരെ തയ്യാറാക്കി നിർത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.