പി.വി അന്‍വര്‍ എം.എല്‍.എക്ക് തിരിച്ചടി; ചീങ്കണ്ണിപ്പാലിക്കു പിന്നാലെ കക്കാടംപൊയിലിലെ തടയണകളും പൊളിക്കുന്നു

Keralam News Politics

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡി ഉത്തരവിട്ടു. റിസോര്‍ട്ട് അധികൃതര്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചാത്ത് സെക്രട്ടറി പൊളിച്ചുമാറ്റി ഇതിനു ചെലവായ തുക റിസോര്‍ട്ട് അധികൃതരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തടയണകള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ  നടപടിയെടുക്കാത്തതിന്  കോഴിക്കോട് കളക്ടര്‍ക്ക് കോടതി അലക്ഷ്യത്തിന് ഹൈക്കോടതി നോട്ടീസയച്ച പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്.

പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി റിസോര്‍ട്ടില്‍ മൂന്ന് കോണ്‍ക്രീറ്റ് തടയണകള്‍ ഉള്‍പ്പെടെ നാല് തടയണകള്‍ പണിതതതായും ഇവ നീരൊഴുക്ക് തടസപ്പെടുത്തുന്നതായും ദുരന്തസാധ്യതയുള്ളതായും ജില്ലാ ജിയോളജിസ്റ്റും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറും സ്ഥലപരിശോധന നടത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രകൃതിദത്തമായ നീര്‍ച്ചാലിന് കുറുകെ നീരൊഴുക്ക് തടസപ്പെടുത്തുന്ന നിലയില്‍ സ്വകാര്യവ്യക്തി തടയണകള്‍ നിര്‍മ്മിച്ചത് കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ലെ സെക്ഷന്‍3 പ്രകാരം നിയമപരമായി തെറ്റാണെന്ന് ജില്ലാ നിയമ ഓഫീസറും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തടയണപൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.

സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാതെ കളക്ടര്‍ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടര്‍ വിചാരണ നടത്തി റിസോര്‍ട്ടിലെ തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍  മൂന്നംഗ വിദഗ്‌സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് തേടുകയുമായിരുന്നു. എന്നാല്‍ വിദഗ്ദ സമിതിയെ നിയോഗിക്കുകയല്ലാകെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.  ഇതോടെയാണ് രാജന്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.  നിയമവിരുദ്ധമായി നിര്‍മ്മിച്ച  തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് മുരുഗേഷ് നരേന്ദ്രന്‍, കെ.വി ജിജു എന്നിവര്‍ നല്‍കിയപരാതിയില്‍  രണ്ടര വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ആദ്യതവണ വിചാരണനടത്തിയശേഷം യാതൊരു നടപടിയും സ്വീകരിക്കാതെ ആറുമാസത്തിനു ശേഷം കഴിഞ്ഞ മാസം 13ന്  കളക്ടര്‍ രണ്ടാമതും വിചാരണ നടത്തിയിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍  കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട  ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്.

ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന   സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ 4 തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.  നീരുറവക്ക് കുറുകെ റോഡ്പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ തടയണകള്‍ക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.പരാതികള്‍ ലഭിച്ച് രണ്ടര വര്‍ഷത്തോളം നിയമവിരുദ്ധമായി സംരക്ഷിച്ചശേഷമാണ് കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയുടെ ശിക്ഷാനടപടികള്‍വരുമെന്ന് ഉറപ്പായതോടെ കോഴിക്കോട് കളക്ടര്‍ പിവീആര്‍ നാച്വറോ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്.

ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗംകേള്‍ക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി  പി.വി അന്‍വറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു.