ടി.പി യുടെ മകനും ആർഎംപി നേതാവിനും വധഭീഷണിക്കത്ത്

Keralam News

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെതിരെയും കത്തിൽ വധഭീഷണിയുണ്ട്. പി.ജെ ആർമിയുടെ പേരിൽ എംഎൽഎ കെ.കെ.രമയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ചാനൽ ചർച്ചയിൽ ഷംസീറിനെതിറായി ഒന്നും പറയരുത് എന്നാണ് കത്തിലെ ആവശ്യം. സംഭവത്തിൽ വേണു വടകര എസ് പിക്ക് പരാതി നൽകുകയും പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ചന്ദ്രശേഖരനെ 51 വെട്ടാണ് വെട്ടിയതെങ്കിൽ വേണുവിനെ 100 വെട്ട് വെട്ടുമെന്നാണ് കത്തിലുള്ളത്. ചന്ദ്രശേഖരനെ കൊല്ലാനുള്ള കാരണം മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാനിന്നാണ് കത്തിൽ പറയുന്നത്. 2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. കെ.കെ.രമയുടെയും എന്‍.വേണുവിന്‍റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി. ആര്‍എംപി ഓഫീസിലും കാവല്‍ ഏര്‍പ്പെടുത്തുമെന്ന് എസ്‌പി ഡോ. ശ്രീനിവാസ് അറിയിച്ചു.