കോടികൾ വിലമതിക്കുന്ന നിധി കണ്ടെത്തി

International News

ക്രിസ്തുവിന്റെ കാലത്തേതെന്നു കരുതുന്ന പച്ചക്കല്‍ സ്വര്‍ണമോതിരം കണ്ടെത്തി. അത്യപൂര്‍വ്വമെന്നു കരുതുന്ന ഈ ആഭരണം മെഡിറ്ററേനിയന്‍ തീരത്ത് രണ്ട് കപ്പല്‍ അവശിഷ്ടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത് . പുരാതന നഗരമായ സിസേറിയയ്ക്ക് സമീപം മുങ്ങിപ്പോയെന്നു കരുതുന്ന കപ്പലുകളാണിവ. ഇവയില്‍ കോടിക്കണക്കിന് രൂപയ്ക്ക് തുല്യമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നു . ഇതിലുള്ളത് വന്‍ നിധി കുംഭമാണെന്നാണ് പ്രാഥമിക വിവരം. ഇതില്‍ നൂറുകണക്കിന് റോമന്‍, മധ്യകാല സ്വര്‍ണ-വെള്ളി നാണയങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതേയുള്ളു. നിധിയുടെ വന്‍ശേഖരത്തിന്റെ മൂല്യം തിട്ടപ്പെടുത്തി വരുമ്പോള്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതിയാരിക്കുമെന്നും പറയുന്നു . ഇതിന്റെ പൗരാണികമൂല്യം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇതിന്റെ വലിപ്പം മനസിലാവുന്നതെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി വ്യക്തമായി പറയുന്നു .

കഴിഞ്ഞ രണ്ട് മാസമായി ഐഎഎയുടെ മറൈന്‍ ആര്‍ക്കിയോളജി യൂണിറ്റ് നടത്തിയ അണ്ടര്‍വാട്ടര്‍ സര്‍വേയിലാണ് ഇവ കണ്ടെത്തിയതെന്ന് യൂണിറ്റ് മേധാവി ജേക്കബ് ഷാര്‍വിത് പറഞ്ഞു. പുരാതന നഗരമായ സിസേറിയയ്ക്ക് സമീപമുള്ള സൈറ്റില്‍ നിന്ന് കണ്ടെടുത്ത മറ്റ് പുരാവസ്തുക്കളില്‍ പ്രതിമകള്‍, മണികള്‍, സെറാമിക്സ്, ലോഹ പുരാവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു . ഇതില്‍ തകര്‍ന്ന ഇരുമ്പ് നങ്കൂരം ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.

ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. കണ്ടെത്തിയ നിധിശേഖരത്തിലെ ഒരു റോമന്‍ സ്വര്‍ണ്ണ മോതിരത്തിന്റെ പച്ച രത്‌നക്കല്ലില്‍ ആടിനെ തോളില്‍ വഹിക്കുന്ന ഒരു ഇടയന്റെ രൂപം കൊത്തിയെടുത്തത് പോലെ കാണാം . അതോറിറ്റിയുടെ നാണയവിഭാഗം മേധാവി റോബര്‍ട്ട് കൂള്‍ ഇനത്തെ ‘അസാധാരണം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ക്രിസ്തുമതത്തിന്റെ ആദ്യകാല ചിഹ്നങ്ങളിലൊന്നാണെന്നും പറയുന്നു