യു.എ.ഇയില്‍ മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം കോവിഡ് വാക്‌സിന്‍ കൊടുക്കാനുള്ള അനുമതി നൽകി ആരോഗ്യമന്ത്രാലയം. അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസമായി മൂന്ന് മുതല്‍ 17 വയസുവരെയുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കൊടുക്കുന്നതിനെ പറ്റിയുള്ള ഗവേഷണത്തിലായിരുന്നു യു.എ.ഇ. രക്ഷിതാക്കളുടെ സമ്മതത്തോടെ 900 കുട്ടികളിൽ കഴിഞ്ഞ ജൂൺ മാസം മുതൽ ഇത് സംബന്ധിച്ചുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു. വാക്സിൻ നൽകിയ കുട്ടികളെ തുടർച്ചയായി നിരീക്ഷിക്കുകയും അവരുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തിരുന്നു. ഇത് വിജയം കണ്ടതോടെയാണ് അടിയന്തര സന്ദർഭങ്ങളിൽ വാക്സിൻ നൽകാനുള്ള അനുമതി നൽകിയത്.
മിഡില്‍ ഈസ്റ്റ്-നാര്‍ത്ത് ആഫ്രിക്ക മേഖലയിൽ യു.എ.ഇ ആണ് കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്നതിനെക്കുറിച്ച് പഠനം നടത്തി അതിന് അംഗീകാരം നൽകിയ ആദ്യ രാജ്യം. നിലവിൽ ഇന്ത്യ, ചൈന, യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളും ഇതേ രീതിയിൽ കുട്ടികളുടെ വാക്സിനേഷനെ കുറിച്ച് പഠനം നടത്തുന്നുണ്ട്.