ആരോഗ്യപ്രവർത്തകയെ രണ്ടു പേർ ചേർന്ന് തട്ടികൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. തുടർന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ കർശനമായ നടപടി കേസിൽ എടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ആശങ്ക അറിയിച്ചത്. കേസിലെ പ്രതികളെ ഉടനെ അറസ്റ് ചെയ്യുമെന്ന് ഡി.ജി.പി അനിൽ കാന്ത് പറഞ്ഞു.
കൊവിഡ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. തൃക്കുന്നപ്പുഴ പാനൂരിനടുത്ത് വെച്ചാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ വരുകയായിരുന്ന ആരോഗ്യ പ്രവർത്തക അതിക്രമം നേരിട്ടത്. ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ നടന്ന സംഭവത്തിൽ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ടു പേരായിരുന്നു അതിക്രമത്തിനി പിന്നിൽ. ഇവർ യുവതിയെ കടന്നു പിടിക്കാനും തട്ടിക്കൊണ്ടു പോകാനും ശ്രമിക്കുകയായിരുന്നു. ടു വീലറില്‍ വരുകയായിരുന്ന യുവതിയുടെ തലയിൽ ആക്രമണം നടത്തിയവർ അടിക്കുകയും നിയന്ത്രണം വിട്ട് ഇടിക്കുകയുമായിരുന്നു. ശേഷം ഇവർ മാല ചോദിച്ചു ഇല്ലെന്ന് യുവതി പറഞ്ഞപ്പോൾ പാദസരം ചോദിച്ചു. അതും ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ടു വീലറിനു മുന്നിൽ യുവർത്തിയെ ഇരുത്തി കൊണ്ടുപോകാൻ ശ്രമിച്ചത്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയോട് രണ്ട് ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.