സനൂപ് ഫിഷിംങ്ങ് എന്ന യൂ ട്യൂബ് ചാനൽ വഴി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവ് പോലീസ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശിയായ മേനോത്ത് പറമ്പില്‍ സാമ്പാര്‍ സനൂപ് എന്നറിയപ്പെടുന്ന സനൂപാണ് പിടിയിലായത്. മീൻ പിടിക്കാനുള്ള പരിശീലനം നൽകാനെന്ന പേരിൽ മണലി പുഴയുടെ അടുത്തേക്ക് വിളിച്ചു വരുത്തി കഞ്ചാവ് വിതരണം ചെയ്യാറാണ് പതിവ്. ആദ്യം സൗജന്യമായി കഞ്ചാവ് നൽകി പിന്നീട് സ്ഥിരം കസ്റ്റമർ ആക്കി മാറ്റുകയുമാണ് ഇയാൾ ചെയ്തിരുന്നത്. തൃശൂര്‍ റെയ്ഞ്ച് എക്‌സൈസാണ് ഒന്നര കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
യുടൂബില്‍ സബ്‌സ്‌ക്രൈപേഴ്സായി വരുന്ന വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും ഇയാൾ കഞ്ചു നൽകി ഇടപാടുകാരാക്കി മാറ്റുകയായിരുന്നു. പതിനായിരങ്ങളോളം വിലയുള്ള പത്ത് ചൂണ്ടകളും ഒറ്റയ്ക്ക് നിർമ്മിച്ച ഫിഷിംങ്ങ് കിറ്റും ഇയാളുടെ ചാനലിലെ പ്രധാന ആകർഷണമായിരുന്നു. അഞ്ഞൂറ് രൂപയോളം വിലയുള്ള ചെറിയ പൊതികളായാണ് ഇയാൾ കഞ്ചാവ് കൈമാറിയിരുന്നത്. പോലൂക്കര, മൂര്‍ക്കനിക്കര എന്നീ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർത്ഥികളെ ഇയാൾ കഞ്ചാവ് വ്യാപത്തിന്റെ കണ്ണിയാക്കിയെന്ന് എക്സൈസ് പറയുന്നുണ്ട്.
സനൂപിന്റെ കേസിൽ അന്വേഷണം ഊര്ജിതമാക്കുമെന്നും ഇയാൾ കാരണം കഞ്ചാവിന് അടിമപ്പെട്ട കുട്ടികളെ കണ്ടെത്തി ആവശ്യമെങ്കിൽ കൗൺസിലിംഗ് നടത്തുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദനന്‍ ടി. ആര്‍ അറിയിച്ചിട്ടുണ്ട്. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യു, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് ,രാജു, ടിആര്‍ സുനില്‍ കുമാര്‍, സജീവ്, ഡ്രൈവര്‍ റഫീക്ക് എന്നിവരാണ് പ്രതിയെ പിടികൂടിയത്.