തിരുവനന്തപുരം: ഹോം ലോൺ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു വീട്ടമ്മയെ കബളിപ്പിച്ചു 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ പോലീസ് അറസ്റ് ചെയ്തു. കെ.എസ്.എഫ്.ഇയില്‍നിന്ന് ഹോം ലോണ്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയിൽ നിന്ന് വസ്തുവിന്റെ പ്രമാണം വാങ്ങുകയും അത് ജാമ്യം വെച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇവർ.
നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെ, തങ്ങൾ കെ.എസ്.എഫ്.ഇ ഏജന്റുമാരാണെന്ന് തെറ്റിദ്ധരിപ്പിച്ചു 2017 മുതൽ തട്ടിപ്പുനടത്തുകയാണ്.
മിനിയുടെ വസ്തുവിന്റെ രേഖകൾ കെ.എസ്.എഫ്.ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചിലെ ചിട്ടികള്‍ പിടിക്കുന്നതിന് ജാമ്യം വെയ്ക്കുകയായിരുന്നു. പലപ്പോഴായി 21 ലക്ഷത്തോളം രൂപ ഇങ്ങനെ ഇരുവരും ചേർന്ന് തട്ടിയെടുത്തത്. 2019ല്‍ തട്ടിപ്പു മനസ്സിലാക്കിയ വീട്ടമ്മ അതേ വർഷം കോടതിയില്‍ നല്കിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരികുമാർ, മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഹരിലാല്‍, എസ്.ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്.സി.പി.ഒ നൗഫല്‍, സി.പി.ഒമാരായ വിനീത്, പ്രതാപന് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.