ഇംഗ്ലണ്ട്: കോവിഡിനൊപ്പം യുകെയെ ഭീതിയിലാക്കി നോറോവൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. ഇംഗ്ലണ്ടിൽ മാത്രം 154 പേർക്കാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് പോലെ തന്നെ വളരെ ഗുരുതരമായ വൈറസ് ആണിതും.
കോവിഡിന് എടുത്ത അതേ നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇതിനെയും പ്രതിരോധിക്കാൻ കഴിയൂവെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു ആഴ്ച കൊണ്ടാണ് ഇത്ര പേരിൽ രോഗം വ്യാപിച്ചത്. അവസാന അഞ്ചു വര്‍ഷത്തിനിടെ ഇത്രയും രോഗികൾ ആദ്യമായാണുണ്ടാകുന്നത്.
ഛര്‍ദിയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങളെങ്കിലും പനി, തലവേദന, ശരീര വേദന എന്നിവയും ചില രോഗികളിൽ കാണിക്കുന്നുണ്ട്. ഈ ലക്ഷണങ്ങൾ കാരണം “വിന്റര്‍ ഛര്‍ദ്ദി ബഗ്” എന്നും ഈ പകർച്ചവ്യാധിയെ വിളിക്കാറുണ്ട്. ശരീരത്തിൽ വയറിനെയും കുടലിനെയുമാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. വൈറസ് ശരീരത്തിനകത്തെത്തിയാൽ 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ഈ വൈറസിനെതിരെ ശരീരം തന്നെ പ്രതിരോധശേഷി നേടാമെങ്കിലും, എത്രനാളുകൾ നിലനിർത്തനാകുമെന്ന് ഉറപ്പില്ല.
റോവൈറസ് വളരെ വേഗത്തിൽ വ്യാപിക്കുന്ന വൈറസാണെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നേരത്തെ തെളിയിച്ചതാണ്. വൈറസ് ബാധ പിടിപ്പെട്ടവർക്ക് മൂന്നു ദിവസംകൊണ്ട് ശതകോടിക്കണക്കിന് വൈറസുകളെ മറ്റൊരു മനുഷ്യ ശരീരത്തിലേക്ക് കൊടുക്കാനാവും.