തിരൂർ: മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, മോഷണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ഒമ്പതോളം കേസ്സുകളിൽ പ്രതി യായ മുഹമ്മദ് അജ്മലിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് കോലുപാലം എന്ന സ്ഥലത്ത് താമസിക്കുന്ന ഉള്ളാട്ടിൽ സുലൈമാൻ മകൻ മുഹമ്മദ് അജ്മൽ, 24 വയസ്സ് എന്നയാളെയാണ് കാപ്പ നിയമ പ്രകാരം തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ശ്രീ. സുജിത്ത് ദാസ്. എസ്. ഐ പി എസ് ന്റെ സ്പെഷ്യൽ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ശ്രീ. പ്രേമ് കുമാർ ഐ എ സ് ആണ് ഉത്തരവിറക്കിയത്.
അജ്മലിനെതിരെ കൽപ്പകഞ്ചേരി, തിരൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി കഞ്ചാവ്, എം ഡി എം എ തുടങ്ങിയ മാരക മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ചതിനും, വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിനുമായി എട്ടോളം കേസ്സുകളും 1 മോഷണ കേസും നിലവിലുണ്ട്. തിരൂർ പോലീസ് അവസാനമായി 1. 87 ഗ്രാം തൂക്കം വരുന്ന മാരക മയക്കുമരുന്നായ എം ഡി എം എ ടിയാനിൽ നിന്നും പിടിച്ചെടുത്തിരുന്നു. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത അജ്മലിനെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി. ജില്ലയിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി ശ്രീ. സുജിത്ത് ദാസ്. എസ്. ഐ പി എസ് അറിയിച്ചു.