കൊച്ചി: നടി സുബിയുടെ മരണത്തില്‍ ദുരൂഹത. ചര്‍ച്ചയായി ചികിത്സനടത്തിയ രാജഗിതി ആശുപത്രിയിലെ രള്‍രോഗ വിദഗ്ധന്റെ പോസ്റ്റ്. സുബിയുടെ മരണത്തില്‍ ആലുവയിലെ രാജഗിരി ആശുപത്രിക്ക് വീഴ്ചയുണ്ടായോയെന്ന സംശയമാണിപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. മരണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ രംഗത്തു വന്നിരുന്നു. സുബി ചികിത്സ തേടി വന്നതുമുതല്‍ കൃത്യമായി ചികിത്സ നല്‍കിയിട്ടുണ്ടെന്നും കരള്‍മാറ്റ ശസ്ത്രക്രിയ വൈകിയതല്ല മരണത്തിന് കാരണമായതെന്നും വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ അതേ ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനന്റെ സോഷ്യല്‍ മീഡിയയിലെ മറുപടി വലിയ സംശയങ്ങള്‍ക്കാണ് ഇട നല്‍കുന്നത്. ട്വിറ്ററിലാണ് ഡോക്ടര്‍ തനിക്കൊന്നും അറിയില്ലെന്ന് കുറിച്ചത്. രാജഗിരി ആശുപത്രിയിലെ കരള്‍ രോഗ വിഭാഗത്തെ നയിക്കുന്ന ഡോക്ടറുടേതാണ് ഈ അഭിപ്രായ പ്രകടനം.സുബിയുടെ മരണ ശേഷം ട്വിറ്ററില്‍ ഡോക്ടറോട് ഒരു ചോദ്യമെത്തുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സുബിയുടെ മരണമെന്ന് അറിയുന്നു.
ഇക്കാര്യത്തില്‍ ഡോക്ടറുടെ നിലപാടും അഭിപ്രായവും തേടുകയായിരുന്നു അയാള്‍. ഇതിനോട് തനിക്ക് യാതൊരു വിവരവുമില്ലെന്നും ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തനിക്കും തന്റെ ടീമിനും ഇതേ കുറിച്ച് വിവരമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ മറുപടി നല്‍കി. സുബിയെ ചികില്‍ച്ചിരുന്ന ആരും തങ്ങളോട് ഉപദേശങ്ങള്‍ തേടിയിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. ഇതോടെയാണ് കരള്‍ രോഗ വിദഗ്ധന്റെ നിര്‍ദ്ദേശമില്ലാതെ ആരാണ് സുബിയെ ചികില്‍സിച്ചതെന്ന സംശയം ഉയരുന്നത്. രാജഗിരിയില്‍ കരള്‍ ചികില്‍സാ വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണുള്ളത്. അതില്‍ ഒരാള്‍ സിറിയക് അബി ഫിലിപ്പും മറ്റൊരു ഡോക്ടര്‍ ജോണ്‍ മേനഞ്ചേരിയുമാണ്. ഇതില്‍ സിറിയക് അബി ഫിലിപ്പാണ് ട്വീറ്റ് ചെയ്യുന്നത്.
ട്വീറ്റില്‍ ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ക്കും സുബിയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്ന് വിശദീകരിക്കുന്നുണ്ട്. ഇതാണ് വിവാദം സജീവമാക്കുന്നത്. ആശുപത്രിയിലെ ലിവര്‍ ഇന്‍സ്റ്റ്യൂട്ട് അറിയാതെ എങ്ങനെ സുബിക്ക് കരള്‍ രോഗത്തിന് ചികില്‍സ നല്‍കിയെന്നതാണ് ഉയരുന്ന ചോദ്യം. ഡോ സിറിയക്കിന്റെ ട്വിറ്ററിലെ മറുപടി വൈറലാകുകയാണ്. രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കുന്നതാണ് ഈ ട്വീറ്റ്.
സുബി കരള്‍ മാറ്റ ശസ്ത്രക്രിക്ക് വിധേയനാകാന്‍ ഇരിക്കുകയായിരുന്നുവെന്ന് രാജഗിരി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ പരസ്യമായി പ്രതികരിച്ചതുമാണ്. പതിവിലും വേഗത്തിലാണ് സുബിയുടെ കരള്‍മാറ്റ ശസ്ത്രക്രിയയുടെ നടപടികള്‍ മുന്നോട്ടുപോയത്. കരള്‍ ദാതാവിനെ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. ഇന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കാനിരിക്കുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ അതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ ചികിത്സയോട് പ്രതികരിക്കാതെ സുബിയുടെ നില മോശമായി വരികയായിരുന്നു-ഇതായിരുന്നു ആശുപത്രിയുടെ വിശദീകരണം.എന്നിട്ടും കരള്‍ രോഗ വിദഗ്ധന്‍ ഇതറിഞ്ഞില്ലെന്നതാണ് ട്വിറ്ററിലെ പ്രതികരണം വ്യക്തമാക്കുന്നത്. സുബിയുടെ രോഗം ആദ്യം വൃക്കയെ ചെറുതായി ബാധിച്ചു.
വളരെ പെട്ടെന്ന് തന്നെ അത് ഹൃദയത്തെ ബാധിച്ചു. ഹൃദയസംബന്ധമായ തകരാര്‍ കൊണ്ടാണ് മരണം സംഭവിച്ചതെന്നും ആശുപത്രിയിലെ സുപ്രണ്ട് വെളിപ്പെടുത്തിയിരുന്നു. കരള്‍ മാറ്റിവെക്കലിന് കാലതാമസമുണ്ടായത് സുബിയുടെ മരണത്തിന് കാരണമായെന്ന തരത്തില്‍ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഈ വിമര്‍ശനങ്ങള്‍ക്ക് പുതിയ തലം നല്‍കുന്നതാണ് ഡോ സിറിയക്കിന്റെ ട്വിറ്ററിലെ മറുപടി.സുബി സുരേഷ് ജനുവരി 20നാണ് കരള്‍ സംബന്ധമായ അസുഖവുമായി രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്.
ഇവിടെയെത്തുമ്പോള്‍ത്തന്നെ കരള്‍ സംബന്ധമായി ശരിക്കും രോഗമുണ്ടായിരുന്നു. ഇവിടെ വന്ന ശേഷമാണ് രോഗം മൂര്‍ച്ഛിച്ചത്. സുബി ഇവിടെ വന്നതുമുതല്‍ കരളിന് വേണ്ട ചികിത്സ കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ആശുപത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കുന്നതിന് വേണ്ട എല്ലാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍ കരള്‍ രോഗികളുടെ രോഗപ്രതിരോധശേഷി തീരെ കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ അവര്‍ ചികിത്സാ രീതികളോട് പ്രതികരിക്കുന്നതും പല വിധത്തിലായിരിക്കും.ആശുപത്രിയുടെ ഭാഗത്തുനിന്ന് ചെയ്യാനാകുന്ന സഹായങ്ങള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരും ചികിത്സിക്കുന്ന ഉദരരോഗ വിഭാഗത്തിലെ ഡോക്ടര്‍മാരും നല്‍കുന്നുണ്ടായിരുന്നു.
ക്രിട്ടിക്കല്‍ കെയറിലെ ഡോ. ജേക്കബ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരും ഇതിനായി കാര്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒരു ദാതാവിനെ കണ്ടെത്താനായത്. സുബിയുടെ തന്നെ ഒരു അടുത്ത ബന്ധു കരള്‍ നല്‍കാന്‍ തയാറായെത്തി. അതിനു ശേഷമുള്ള നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ത്തന്നെ ചെയ്തിട്ടുണ്ട്.