ഫോട്ടോ എടുത്ത് ഭീഷണി: പ്രളയകാലത്ത് മുതുക് ചെവിട്ടുപടിയാക്കി നല്‍കി ശ്രദ്ധേയനായ നന്മമരം അറസ്റ്റില്‍

Breaking Crime Keralam Local News

മലപ്പുറം: താനൂര്‍ ഒട്ടുംപ്പുറം തൂവല്‍ തീരത്ത് കാറില്‍ ഇരിക്കുകയായിരുന്ന പുരുഷനേയും സ്ത്രീയേയും മൊബൈലില്‍ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ താനൂര്‍ പോലീസ് പിടികൂടി. പ്രളയകാലത്ത് മുതുക് ചെവിട്ടുപടിയാക്കി നല്‍കി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരക്കല്‍ ജെയ്‌സല്‍ താനൂരിനെ (37 )യാണ് പിടികൂടിയത്. 2021 ഏപ്രില്‍ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറില്‍ ഇരിക്കുകായിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങള്‍ എടുക്കുകയും ഒരുലക്ഷം രൂപ കൊടുത്തില്ല എങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറയുകയും കൈയ്യില്‍ പണമില്ലന്ന് പറഞ്ഞ്തുടര്‍ന്ന് പുരുഷന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 5000 രൂപ കൈപ്പറ്റിയ ശേഷം ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്തതായാണ് പരാതി. തുടര്‍ന്ന് ഭീക്ഷണി ക്കു ഇരയായവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് താനൂര്‍ പോലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പ്രതി തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും ശേഷം ബുധനാഴ്ച്ച താനൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് പിടികൂടിയതെന്നും പോലീസ് പറഞ്ഞു. താനൂര്‍ സി.ഐ. ജീവന്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ എസ് .ഐ ശ്രീജിത്ത്, എസ്.ഐ. രാജു, എ.എസ്.ഐ റഹിം യൂസഫ്, സി.പി.ഒ കൃഷ്ണ പ്രസാദ്, തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒമാരായ ഷെറിന്‍ജോണ്‍, അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം മുതുക്ക് കാണിച്ച് കൊടുത്ത്
പ്രശസ്തി നേടിയ ആളാണ് ജെയ്‌സല്‍, ജില്ലാ കോടതിയിലും കേരള ഹൈകോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യ അപേക്ഷകള്‍ തള്ളിയിട്ടുള്ളതാണന്നും പോലീസ് അറിയിച്ചു , നാളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.