മലപ്പുറത്തെ 40കാരനെ നാടുകടത്തി

Breaking Keralam News

മലപ്പുറം: സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് യുവാവിനെതിരെ കാപ്പ നിയമം ചുമത്തിയാണ് നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തേക്കില്‍വീട്ടില്‍ ശദാബി (40) നെ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിദ് ദാസിന്റെ സ്‌പെഷ്യല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്.
മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാളെ വിലക്കികൊണ്ട് തൃശൂര്‍ മേഖല ഡെപ്യൂട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.അക്ബര്‍ ഉത്തരവിറക്കി. ജില്ലയില്‍ പ്രവേശിക്കണമെങ്കില്‍ ജില്ലാ പൊലിസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പ് 15 പ്രകാരമാണ് നടപടി.
മമ്പാട് ഒരു വീട്ടില്‍ കയറി സ്ത്രീയെയും മകനെയും മര്‍ദിച്ച് ഭീഷണിപ്പെടുത്തിയ കേസ്, മധു എന്നയാളെ കാറില്‍ നിന്നിറക്കി അക്രമിച്ച കേസ്, യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് തുടങ്ങി നിലമ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 2015 മുതല്‍ 7 കേസുകളാണ് ഇയാള്‍ക്കെതിരേ ഉള്ളത്. 2020ലാണ് കൂടുതല്‍ കേസുകളും ചാര്‍ജ് ചെയ്തത്. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ, നിലമ്പൂര്‍ പൊലിസ് സ്റ്റേഷനിലോ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസിലോ വിവരം അറിയിക്കണമെന്നും പൊലിസ് അറിയിച്ചു. നിലമ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍പെട്ട നാല്‌പേരെ കൂടി കാപ്പ ചുമത്തി നാടുകടത്തുന്നതിന് പൊലിസ് നീക്കമുണ്ടെന്നറിയിന്നു.