ഇടുക്കി: ആനച്ചാലില്‍ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ സുനിലിന്റെ (ഷാന്‍) ലക്ഷ്യം കൂട്ടക്കൊലയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കുട്ടിയുടെ മാതാവ് സഫിയയ്ക്കും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റിരുന്നു. സഫിയയുടെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍. കുടുംബത്തിലെ നാലുപേരെയും കൊല്ലാനായിരുന്നു പ്രതിയുടെ പദ്ധതി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതി നൽകിയ മൊഴി.
എല്ലാവരെയും കൊന്നാലേ ഭാര്യ തന്നെ സ്വീകരിക്കുവെന്ന് അട്ടഹസിച്ചുകൊണ്ടായിരുന്നു പ്രതിയുടെ ആക്രമണം. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.